Site Loader
കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ

 

നടുങ്ങിനിൽക്കുന്നു പ്രപഞ്ചമാകെ
പടർന്ന കോവിഡ്ഗദ ഭീതിയിങ്കൽ
ഇതെന്തുചെയ്വൂയിനി രൂപമില്ല
നിരന്തരം ചിന്തയിതൊന്നുതന്നെ.
ഇരിക്ക വീട്ടിന്നകശാന്തിയിങ്കൽ
ധരിക്ക മാർഗ്ഗങ്ങളുമന്യമില്ല
പരസ്പരം സ്പർശനമൊട്ടുമാകാ
സമൂഹദൂരം പരിപാലനീയം.
കൊറോണവൈറസ്സിനു ജാതിഭേദം
നഹീ നഹീ സ്വല്പവുമില്ല തന്നെ
പ്രിയത്വമെല്ലാജനമോടുമുണ്ടേ
പിടിച്ചിടും ശ്രദ്ധയകന്നുവെന്നാൽ.
വിളിച്ചു ചൊല്ലുന്നിത ദുഷ്ടവൈറ-
സ്സെനിക്കു തെല്ലും മതഭേദമില്ല
ദരിദ്രനെന്നോ ധനവാനതെന്നോ
യൊരന്തരം കാട്ടുകയില്ല വൈറസ്.
ജഗത്തിൽ രാഷ്ട്രങ്ങളതൊക്കെയും
ഈകൊറോണ വൈറസ്സിനു സ്വന്തമല്ലോ
കിഴക്കതെന്നോ പടിഞ്ഞാറതെന്നോ-
യിതിന്നു വേറിട്ടൊരു ചിന്തയില്ല.
പരസ്പരം കൈകൾ കൊടുത്തിടാതെ
പുരാ സമാനം ഇരുകൈകൾ കൂപ്പി
ജനങ്ങൾ തമ്മിൽ ബഹുമാനസ്നേഹ-
മിതൊക്കെയൗചിത്യമൊടേ തുടങ്ങി.
പ്രയാണമെല്ലാം മനസ്സാലെ മാത്രം
റെയിൽ വിമാനങ്ങളതൊക്കെ നിർത്തി
യഥാർത്ഥ രൂപേണ ജഗത്തിലെല്ലാ
മതാതു സ്ഥാനേ കഴിയും ജനങ്ങൾ.
ഇതെത്രനാളെന്നതു തീർച്ചയില്ല
കൊറോണതന്നന്ത്യവുമാരറിഞ്ഞു
ദ്രുതേനയോടിക്കഴിയുന്ന മർത്ത്യ-
ന്നിതിപ്പോൾ നിർബന്ധിത വിശ്രമം താൻ.
ശ്രവിക്കണം നാമധികാരികൾതൻ
ദിനേ ദിനേയാഗത മാർഗ്ഗരേഖ
മനസ്സിലേ ധീരത കൈവിടാതെ-
യിരിക്കണം നൽ ക്ഷമയോടെ തന്നെ.
ഇരുട്ടിലാണ്ടൊരു തുരങ്കശേഷം
ലഭിച്ചിടും നല്ല പ്രകാശധാര
ജഗന്നിയന്താ പരമാത്മ ഭക്ത്യാ
കഴിഞ്ഞിടാമൊത്തൊരുമിച്ചിദാനീം.

One Reply to “കൊറോണയും ലോകാവസ്ഥയും”

  1. മാർഗനിർദ്ദശകമായ ഈ കവിത ഗംഭീരമായി.

Leave a Reply

Your email address will not be published. Required fields are marked *